ക്ലോറോഫാം മണപ്പിച്ചു, കഴുത്ത് ഞെരിച്ചു, കുഴിച്ചിട്ടു; ഹരിപ്പാട്ടെ ‘ദൃശ്യം മോഡൽ’ കൊല
- Online Media
- Apr 28, 2019
- 1 min read
ഹരിപ്പാട് ∙ പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ദൃശ്യം സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവർ ഒരാഴ്ചക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സിനിമാരംഗവുമായി ബന്ധമുള്ള വിഷ്ണുവിനെ ശ്രീകാന്തും രാജേഷും സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു. വണ്ടി ഇടിച്ച് കൊല്ലാനും ക്വട്ടേഷൻ നൽകി കൊലപ്പെടുത്താനും പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജൻ ക്ലോറോഫാം തട്ടി മാറ്റി. തുടർന്നാണു പിന്നിൽനിന്നു വയറും തോർത്തും ഉപയോഗിച്ച് കഴുത്തു മുറുക്കി കൊന്നത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെൽറ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു. സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിൻസീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു. രാത്രിയോടെ കുരീക്കാട് ജംക്‌ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ചു മൂടാനായിരുന്നു തീരുമാനം. എന്നാൽ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്തു വരുമെന്നതിനാൽ ഉപേക്ഷിച്ചു. തുടർന്നു പാടത്തിനു സമീപത്തെ ആൾത്താമസമില്ലാത്ത മതിൽകെട്ടുള്ള വീട് തിരഞ്ഞെടുത്തു. മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിനു മുകളിലൂടെ പറമ്പിലേക്കിട്ടു. കുഴിയെടുത്തു മൂടി മുകളിൽ ഹോളോബ്രിക്സ് കട്ടകൾ വച്ചു. ഇവിടെ നികത്താനായി വീട്ടുകാർ ഗ്രാവൽ ഇറക്കിയിരുന്നു. ഗ്രാവൽ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്. രാജനു ഫോൺ ചെയ്ത ശേഷം രാജേഷ് ഫോൺ വീട്ടിൽ തന്നെ വച്ചാണു പുറപ്പെട്ടത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.




Comments